കിനാവു പോലെ

സ്വപ്നം പോലെ ഒരു ഒത്തുചേരൽ
ഒക്ടോബർ പതിനാറ് വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ടുതാവുന്നത് മൂന്ന് കാര്യങ്ങൾ കൊണ്ടാണ്. ഒന്ന് സുപ്രിയയുടെ ജൻമദിനം. രണ്ട് കമലിന്റെ ജൻമദിനം. മൂന്ന് ലോക അനസ്തേഷ്യദിനം. 1846 ൽ ചരിത്രത്തിൽ ആദ്യമായി ഈതർ അനസ്തേഷ്യ കൊടുത്തതിന്റെ തിരുഓർമ്മകൾ. പതിനെട്ട് വർഷത്തോളം ആളുകളെ ഉറങ്ങുകയും ഉണർത്തുകയും ചെയ്തു കൊണ്ടിരുന്ന ഞാൻ ഒരു പതിറ്റാണ്ടിലധികമായി ആ പണി ചെയ്യുന്നില്ലെങ്കിലും അനസ്തേഷ്യ എന്റെ രക്തത്തിലും ശ്വാസത്തിലും അലിഞ്ഞു തന്നെ കടക്കുന്നതായി ഞാൻ അറിയുന്നു. ഒരു വികാരം പോലെ.
അഞ്ചു വർഷത്തിലധികം ഒരുമിച്ച് പഠിച്ച് കളിച്ച് കലഹിച്ച് പരിഭവിച്ച് പിരിഞ്ഞ സതീർത്ഥ്യരുമായി ഒരുവട്ടം കൂടി ഒരുമിച്ചിരിക്കുന്നത് നാല് പതിനാണിന്നപ്പുറം പിറന്ന ഓർമ്മകൂട്ടങ്ങളെ കെട്ടഴിച്ചു വിടുമ്പോൾ പിറക്കുന്ന നവ നിമിഷങ്ങളെ സ്വന്തമാക്കാൻ സന്ദർഭമൊരുക്കുന്നു എന്ന് രവി വിളിച്ചു പറയുമ്പോൾ അത് ഇത്രമേൽ മനോഹരമാകുമെന്ന് കിനാവിൽ പോലും കരുതിയില്ല. കോവിഡ് തട്ടിയെടുത്ത അറുന്നൂറ് ദിവസങ്ങളിലെ ഇരുളിന്നിപ്പുറം ഒരു വെള്ളി വെളിച്ചം പോലെ ഒരു മിനി ഗെറ്റ് ടുഗേതർ. ഒരു ചെറിയ ലെറ്റ് ഔട്ട്.
ഒക്ടോബർ 16 ശനിയാഴ്ച , നിർത്താതെ എന്നു പറയാൻ വയ്യ. ഇടവിട്ട് കനത്ത് പെയ്യുന്ന കാലം തെറ്റി വന്ന മഴ.
വീട്ടിലെ മീൻ കുളത്തിൽ അമ്മോണിയ കൂടി കുറച് ഗപ്പീസ് ശ്വാസം മുട്ടി മരിച്ചതിന്റെ മ്ലാനത വല്ലാതെ വേട്ടയാടി. കുളം ശരിയാക്കാനും കുളത്തിൽ കൂടുതൽ കാഷ്യാൽറ്റികൾ ഉണ്ടാകുന്നത് തടയാനും വേണ്ട റെസ്ക്യു നടപടികൾ എടുക്കാനും പ്രശോഭിനെ ഏൽപിച്ച് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ സമയം മൂന്ന് കഴിഞ്ഞിരുന്നു. രാജീവന്റെ പ്രാതലിലെ നെയ്റോറിന്റെയും രൻജിനി-രാഘവൻ ജോഡിയുടെ കടൽ തീരപോസ്റ്റകളും കുറച്ച് വേഗത്തിൽ തന്നെ കാപ്പാട്ടേക്ക് കുതിക്കാൻ മനസ്സിനെ തിടുക്കപ്പെടുത്തി.
കാപ്പാട് എന്ന വികാരത്തിൽ വാസ്ക്കോഡഗാമയ്ക്കപ്പുറം തൂവപാറയിലെ സന്ധ്യാരാഗവും തിരുവങ്ങൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹൌസർജൻസി ദിനങ്ങളും കോരപ്പുഴയിലെ പിടപിടയ്ക്കുന്ന മീനും ഇറങിയോടുന്ന ഞണ്ടിനെകൊണ്ടുള്ള കറികളും ഉണ്ണിക്കുട്ടന്റെ മെസ്സിലെ ഓർമ്മകളും മുപ്പത്തിയഞ്ചു വർഷങ്ങൾ ഇതാ കൈകുമ്പിളിൽ. ഓർമ്മകളുടെ നിലയ്ക്കാത്ത കടലാഴം.കോഴിക്കോട്ടു നിന്ന് പുതിയ ബൈപാസിലൂടെയുള്ള മുപ്പതു മിനിറ്റ് ഡ്രൈവിൽ റോഡിലെ കഴ്ചകൾക്കപ്പുറം പഴയ ഓർമ്മ കാഴ്ചകൾ കൊച്ചുമേഘവിസ്സോടനങ്ങളായി മഴനീർ തുള്ളികൾ പോലെ പെയ്തിറങ്ങി. കാപ്പാട് വല്ലാതെ മാറി. കാലോചിതമായ മാറ്റങ്ങൾ എങ്ങും. നല്ല റോഡുകൾ. മനോഹരമായ ബിച്, പാർക്ക്. ഇതൊക്കെ ഈ അടുത്ത കാലത്ത് ഉണ്ടായതാണ്.
കാപ്പാട് ബീച്ച് റിസോർട്ടിൽ ആണ് രവി ചെറു സംഗമം ഏർപ്പാടാക്കിയിരുന്നത്. കോവിഡിൻ്റെ ഈരാളി പിടുത്തത്തിൽനിന്നും മെല്ലെ മെല്ലെ മോചിതമായി കൊണ്ടിരിക്കുന്ന ഹോട്ടൽ ടൂറിസം മേഖലയുമാന്ദ്യം അവിടെയൊക്കെ പ്രകടമായിരുന്നു . കേരള ടൂറിസത്തെ മുഖം മിനുക്കാനും അടിമുടി നവീകരിക്കാനും ശ്രമിച്ച ഞങ്ങളുടെ പ്രിയപ്പെട്ട വേണുവിനെ ഓർത്തുകൊണ്ടാണ് റിസോർട്ടിലേക്കും കയറിയത്. പ്രവേശനം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും രണ്ടുലയർ മാസ്ക്ക് ഉള്ളവർക്കും. കൈയ്യിൽ സാനിറ്റൈസർ ഒഴിച്ച് സ്വീകരണം. കടൽക്കരയിലെ നൂറ്റിയൊന്നാം നമ്പർ റൂമിലേക്ക് നടക്കുമ്പോൾ രഞ്ജിനി, രാഘവൻ , രവി , ലക്ഷമി, ഡെന്നി,ഡെന്നിയുടെ ഭാര്യ, രാജീവൻ , രാജീവന്റെ ഭാര്യ ,പട്ടാമ്പി സുരേഷ്, സുരേഷിന്റെ ഭാര്യ, പ്രീത, രമേഷ് എന്നീ മുൻപേ പറന്നെത്തിയ കൂട്ടുകാർ റിസോർട്ടിന്റെ അങ്കണത്തിൽ അലസമായി സൊറ പറഞ്ഞ് ഉലാത്തുന്നുണ്ടായിരുന്നു. 
ഞങ്ങൾ തിരക്കിട്ട് റൂമിലേക്ക് ചെക്കിൻ ചെയ്യാൻപോയി. കടൽക്കരയിലെ മനോഹരമായ റൂമിലേക്ക് കടലിന്റെ ഓളങ്ങളുടെ ആരവം നിലയ്ക്കാതെ ആഞ്ഞടിച്ചു.
സമയം അഞ്ചു മണി. കാലം തെറ്റി വന്ന മഴക്കോളും അന്തരീക്ഷത്തിലെ കാർമേഘകൂട്ടും പടിഞ്ഞാറൻ ചക്രവാളത്തിലെ സന്ധ്യാരാഗങ്ങളെ പാടെ മറച്ചു. കാപ്പാട്ടെ സൂര്യാസ്തമയം എന്നത് കാണാത്ത കിനാവ് പോലെയായി.
റിസോർട്ടിൻ്റെ ഉള്ളിലെ ചെറിയ കോൺഫറസ് മുറിയിൽ എല്ലാവരും ഒത്തുകൂടി. ആവി പാറുന്ന ചുടു ചായയും അപ്പോൾ പൊരിച്ചെടുത്തു പഴം പൊരിയും. പുറത്ത് നല്ല മഴ. മേൽക്കൂരയിലെ പെരുംമ്പറ. മനസ്സിൽ കുളിർ. കോവിഡിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് കടലോരത്തെ സതീർത്ഥ്യസംഗമത്തിന് തിരി തെളിയുന്നു. എല്ലാവർക്കും സന്തോഷം. ഒരു പാട്. പിന്നെ ഒരു ചെറിയ ഇടവേള. രാത്രിയിലെ യഥാർത്ഥ ഒത്തുചേരലിനുള്ള തയ്യാറെടുപ്പിന്നായി.
ഏഴരയോടെ എല്ലാവരും വീണ്ടും ഒത്തു ചേർന്നു ഒരിക്കൽ കൂടി , ഒരു സ്നേഹ സംഗമരാവിനായി. 
നേരത്തെ എത്താതിരുന്ന ഒ.ടി . ബഷീറും കുടുംബവും (കൂട്ടത്തിലെ തലമൂത്ത പ്രഫസർ) , മാജിയും കുഞ്ഞോങ്ങും (കലാ കുടുംബം) അബിതും ഭാര്യയും, അലിയും ഭാര്യയും രസികൻ സഫർ ഒറ്റയ്ക്കും.
സുപ്രിയയുടെ ജൻമദിനാഘോഷവും കേക്ക് മുറിയും ഇരട്ടി മധുരമായി. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലെ ഹൃദ്യമായ ഒരു ദിനം എന്ന് സുപ്രിയ. 
നോർത്തിന്ത്യൻ ശൈലിയിൽ ഉള്ള രമേശിന്റെ കോസ്റ്റുംസ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടും . എല്ലാവരേയും കയ്യിൽ എടുത്ത്ഹൃദ്യമായി ഇടപെടുന്ന പ്രീത ഏസ് യുഷ്യൽ. കൂടിയിട്ടുമില്ല, കുറഞ്ഞിട്ടുമില്ല. വെള്ള കുർത്തയും വെള്ളവാച്ചും വെള്ള ചിരിയുമായി കുഞ്ഞോങ്ങ്. എൻ്റെ കൂടി ചർച്ചാ വിഷയമായി. കഷണ്ടി മായ്ക്കാനാണ് എന്ന സത്യം ലക്ഷ്മി വിളിച്ചു പറഞ്ഞു. മാജിയുടെ സുന്ദരഗാനങ്ങൾ, അബീദിൻ്റെ ഹിന്ദുസ്ഥാനി സോങ് , അലിയുടെ അൻഗ്രേസി സോങ്', ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് തകർത്ത് പാടിയ കടൽ പാട്ട് പെണ്ണാളെ, സഫർ ടീമിൻ്റെ അടിപൊളി ബ്രേക്ക് ഡാൻസ് , പ്രീതാ, സുപ്രിയ, രഞ്ജിനി ടീമിന്റെ നൃത്തം, കടൽ പോലെ, മഴപോലെ അങ്ങിനെ അങ്ങിനെ സോമരസ പ്രവാഹം. നാവിൽ വെള്ളം നിറയുന്ന അത്താഴം. 
ഗേൾസും ബോയ്സും ഏറ്റുമുട്ടിയ കിടിലൻ അന്താക്ഷരി, പ്രീതയും രാജീവും ഗേൾ ഓഫ് ദ ഡേയും ബോയ് ഓഫ് ദ ഡേയും. എല്ലാവരും ഷഷ്ടി പൂർത്തിയിലേക്ക് അടുത്തവരോ, അടുക്കുന്നവരോ ആണ്, നിത്യയൗവനത്തിനുള്ള രമേഷിന്റെ ഒറ്റമൂലി ബോയ്സ് എല്ലാം രഹസ്യമായി കേട്ടു. ഇരുപത്തിയഞ്ച് വർഷം മുൻപ് വളർച്ച മുരടിച്ച രവിയുടേയും ലക്ഷ്മിയുടേയും കാർമ്മികത്വത്തിൽ നടന്ന ഈ ഒത്തു ചേരലിന്റെ ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു. റാഫിയുടെയും മുനീർ സഹിബിൻറെയും അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നാളെ വീണ്ടും കാണുന്ന വരെ പാക്കലാം
സതീർത്ഥ്യ സംഗമലഹരിയും അപ്രതീക്ഷിത മേഘ വിസ്പോടനത്തിൽ തുലാവർഷത്തിനും മുൻപേ തുരുതുരാ പെയ്തൊഴിയുന്ന മഴനീർ കണങ്ങൾ തീർക്കുന്ന ആരവങ്ങളും അറബി കടലിന്റെ ഓളങ്ങൾ തീർക്കുന്ന ഗർജ്ജനങ്ങളും ഇഴചേർന്ന് ഞങ്ങളെ തഴുകി തഴുകി ഉറക്കി. രാവിലെ എണീറ്റപ്പോൾ തന്നെ ഏഴ് മുപ്പത്. മഴ ഇല്ല. കടൽ ശാന്തം . ഒരു പ്രഭാത സവാരി ആകാം. ഞാനും ഭാര്യയും പുറത്തിറങ്ങി. മഴയെ പ്രതിരോധിക്കാൻ ഈ അടുത്തു വാങ്ങിയ നീല കാലൻ കുടയും എടുത്തു. റിസോർട്ടിന്റെ വശം ചേർന്ന് വടക്കോട്ട് പോകുന്ന റോഡിലൂടെ നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. വർഷങ്ങൾക്കു മുൻപ് കാപ്പാട് വന്നപ്പോൾ ഈ പാത യില്ലായിരുന്നു. ഒന്ന് അത് ഒരു ഒറ്റയടി പാതയായിരുന്നു എന്ന് തോന്നുന്നു. പ്രധനമന്ത്രിയുടെ ഗ്രാമവികസന പദ്ധതിയിൽ വികസിപ്പിച്ചെടുത്ത പാതയും കോൺക്രീറ്റ് കടൽഭിത്തിയും കൂറ്റൻ കരിങ്കല്ലുകൾ കൊണ്ട് തീർത്തകടൽഭിത്തിയും എല്ലാം പലയിടങ്ങളിലും തകർന്നു പോയിരിക്കുന്നു. 
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വന്ന കാലാവസ്ഥ വ്യതിയാനങ്ങളും കടലാക്രമണങ്ങളും ആകാം ഇതിന് കാരണം എന്ന് തോന്നുന്നു. പ്രകൃതിയെ ചെറുക്കാൻ പ്രകൃതിയോടനുരണപ്പെട്ടുക മാത്രമേ വഴിയുള്ളൂ എന്ന് തോന്നി.
റോഡിലേക്കിറങ്ങിയപ്പോൾ തന്നെ അകലെ കോൺക്രീറ്റ് ഭിത്തികളിൽ ചവിട്ടി നിന്നു കൊണ്ട് അറബിക്കടലിന്റെ ആഴങ്ങളെ നോക്കി രമേഷ് നിൽക്കുന്നത് കണ്ടു. കുറച്ചകലെ പ്രീതയും. രവി, രാഘവൻ, ഡെന്നി ടീമുകൾ എല്ലാവരും രാവിലെ തന്നെ ഒരു റൗണ്ട് നടത്തം കഴിഞ്ഞ് തിരികെ വരുമ്പോൾ ഞങ്ങൾ വടക്കോട്ട്നടന്നു. അതി മനോഹരമായ ഒരു പ്രഭാത സവാരി. മാലിന്യമോ മലിനീകരണമോ ഇല്ലാത്ത ശുദ്ധവായു ശരീരത്തിലേക്കും പിന്നെ ശ്വാസകോശത്തിലേക്കും മെല്ലെ മെല്ലെ ആഞ്ഞടിച്ചുകൊണ്ടിരുന്നു. വഴിയോരകാഴ്ചകളിൽ കോവിഡ് മഹാമാരിയുടെ ബാക്കി പത്രങ്ങൾ വ്യക്തമായിരുന്നു. കുട്ടികളെക്കാത്ത് കാത്ത് തുരുമ്പു വന്ന ചിൽഡ്രൻസ് പാർക്ക്, ദീർഘകാലം അടങ്ങ് കിടന്നതു മൂലം നാശം വന്ന കമ്യൂണിറ്റി ഹാൾ ഭക്തരെ കാത്ത് കാത്ത് പിന്നെ നാശം വന്ന ചെറിയ കാവുകൾ, അങ്ങിനെ അങ്ങിനെ. കരികല്ലിന്റെ കടൽഭിത്തിക്ക് മുകളിൽ നിന്ന് ഞങ്ങളെ സാകൂതം വീക്ഷിക്കുന്ന ശനുകൻ , അവന്റെ ഒരു ഫോട്ടോ എടുക്കാൻ വേണ്ടി ഫോൺ എടുത്തപ്പോഴേക്കും അവൻ സമർത്ഥമായി കടൽഭിത്തിക്കിടയിലെ അവന്റെ മാളത്തിൽ ഒളിച്ചു കളഞ്ഞു. ഫോട്ടോഗ്രാഫി ഇവിടെ നിഷിദ്ധം എന്ന മട്ടിൽ. വടക്ക് വനദുർഗ്ഗ ക്ഷേത്രത്തിന് അടുത്ത് വരെ നടന്നു. പിന്നെ തിരികെ . ഒന്ന് രണ്ട് സെൽഫികൾ. ഒമ്പതു മണിയോടെ തിരിച്ച് റിസോർട്ടിലേക്ക്. ആപ്പിൾ വച്ച് പറഞ്ഞു "വെൽ ഡൺ. നാല് കിലോമീറ്റർ , ഔട്ട്ഡോർ വാൾക്ക്. "
ഓ.ടി.യും കുടുംബവും അപ്പോഴും തൂവപ്പാറയുടെ താഴെ മണൽ തിട്ടയിൽ ഇരുന്ന് അറബിക്കടലിനെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ടിരുന്നു.
പത്ത് മണിക്ക് പ്രാതൽ കൌണ്ടർ അടയ്ക്കും. സമൃതിആയി തന്നെ പ്രാതൽ. പ്രാതൽ കഴിഞ്ഞ ഉടൻ തന്നെ പ്രീതയും തമേശും വിട പറഞ്ഞു. 
പ്രാതൽ കഴിഞ്ഞ് എല്ലാവരും വീണ്ടും ഒത്തുകൂടി അവസാന റൗണ്ട് കലാപരിപാടിയ്ക്ക്. SP ബാലസുബ്രമണ്യത്തെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പാട്ടുകളെ കോർത്തിണക്കി രവി അവതരിപ്പിച്ച പ്രശ്നോത്തരി അതി മനോഹരവും ഹൃദ്യവും ആയിരുന്നു. എസ് പി എന്ന ലെജൻറ് എത്ര മാത്രം നമ്മെ യൊക്കെ സ്വാധീനിച്ചിരുന്നു എന്നും അദ്ദേഹം എത്ര വലിയ വ്യക്തിത്വമായിരുന്നു എന്നും വളരെ കൃത്യമായും ലളിതമായും രവി കാണിച്ചുതന്നു. നല്ലോണം ഗൃഹപാഠം ചെയ്തു അവതരിപ്പിച്ച പരിപാടി നൂറുശതമാനവും ഒരു റവീസ് ഷോ തന്നെ ആയിരുന്നു. ലക്ഷ്മിയുടെ പിൻബലവും സാങ്കേതിക സപ്പോർട്ടും പ്രത്യേകം എടുത്തു പറയണം. പ്രശ്നോത്തരിയിൽ വളരെ ലളിതനെന്ന് സ്വയം പ്രഖ്യാപിച്ച് അരങ്ങേറ്റം കുറിച്ച സഫർ പ്രൈസ് മുട്ടായി മുഴുവനായി അടിച്ചു മാറ്റി.
സതീർത്ഥ്യ സംഗമത്തിലെ അവസാന ഐറ്റം എങ്ങിനെഎഴുത്തുകാരാകാം എന്ന രാഘവന്റെ ലഘു പ്രഭാഷണമായിരുന്നു. കോളേജ് ദിനങ്ങളിലെ എഴുത്ത് ഭ്രമങ്ങളെ ആമുഖമായി പറഞ്ഞ രവിയുടെ ഇൻട്രോ നോസ്റ്റാൾജിയ പരത്തി. സർക്കാരിലെ ജോലിക്കിടയിലെ സമയ ലഭ്യതയും കോവിഡ് തന്ന വീട്ടു തടങ്കലും എഴുതാൻ ഉൽപ്രേരണയും പ്രോൽസാഹനവും വാരിക്കോരി തന്ന എം.കെ മുനീർ എന്ന പ്രിയ സതീർത്ഥയപ്രസാധകനും സമാസമം ചേരുകയും എഴുതുന്നതിലെ ആത്മനിർവ്വതിയും സാക്ഷാത്കാരത്തിലെ ആത്മരതിയും ഒരുമിച്ചെത്തുമ്പോൾ "കോഴിക്കോടൻ ഹൽവ" തന്നെത്താനെ ഉണ്ടായി പോകും. ഇരുപത്തിയഞ്ചാം ബാച്ചിന്റെ അലങ്കാരവും അഹങ്കാരവും ആയ കെ.എൻ രാഘവൻ പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങൾ നിർത്താതെ കരഘോഷം മുഴക്കി. 
എഴുതണമെന്ന് നല്ലോണം മനസ്സ് പറയുന്നെങ്കിൽ എഴുതിതന്നെ തീർക്കണം എന്ന രാഘവന്റെ ഉത്ബോധനം തന്നെ യാണ് ഈ എഴുത്തിനും നിദാനം. കൈയ്യക്ഷരത്തിന്റെ കാര്യത്തിൽ ഞാനും വളരെ മോശം. എന്നാൽ ഐ പാഡും ആപ്പിൾ പെൻസിലും എഴുത്താണി സോഫ്ട് വെയ്റും കാലത്തിന്റെ സാങ്കേതികതയും കൈപിടിച് എഴുതെടാ മോനെ വെറുതെ , എന്ന ഉൾവിളിയും ഈ എഴുത്തിന് പ്രേരണയായി.
ഈ അവസരത്തിൽ മറ്റൊരു കാര്യം , ഞാനായി കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കുത്തികുറിച്ച്, ചില ആനുകാലികങ്ങളിൽ അച്ചടിച്ചു വന്ന ഏതാനും ഭ്രാന്തൻ കുറിപ്പുകൾ എല്ലാം കൂടി ചേർത്ത് ഒരു കൊച്ചു പുസ്തകമായി പ്രബ്ലിക്കേഷന് തയ്യാറായിട്ടുണ്ട്. ലിപി പബ്ലിക്കേഷൻ ആണ് അത് ചെയ്യുന്നത്.
കിനാവുപോലെ തന്നെ ആയിരുന്നു ഈ ഒത്തുചേരൽ. തളിഞ്ഞ പകൽ . മനസ്സിലാകെ ഒരു വല്ലാത്ത കളിർമ്മ . ഉച്ച ഭക്ഷണം കഴിഞ്ഞ് എല്ലാവരും പിരിയുമ്പോൾ ഈ പരിപാടിയുടെ രചന, സംവിധാനം, ഏകോപനം നിർവ്വഹണം തുടങ്ങി സമസ്ത മേഖലയും കൈകാര്യം ചെയ്ത രവി ലക്ഷ്മിമാർക്ക് കൂപ്പുകൈ. വീണ്ടും കാണും വരെ

Comments

Popular posts from this blog

Mooppada Home : A complete go green concept home in my home village

Voting 2024 , some disturbing medical emergency thoughts ...

Sundariye.... Sundariye