Thursday, July 16, 2020

വരും ദിവസങ്ങൾ അതീവ ഗുരുതരം

https://m.facebook.com/story.php?story_fbid=2677176502563711&id=100008141627522
വരും ദിവസങ്ങൾ നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. കരുതിയിരിക്കുക.

അതീവഗുരുതരം. സമൂഹവ്യാപനം ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ചിരിക്കാം. 
അടുത്ത ആഴ്ച 1000 ആയിരിക്കും പ്രതിദിന പൊസിറ്റീവ് കേസ്സുകൾ.
പക്ഷേ ഇന്ന് CM പറഞ്ഞത് "നിങ്ങൾക്ക് ആരിൽ നിന്നും രോഗം കിട്ടാം" എന്നാണ്. ഈപ്പറഞ്ഞ അവസ്ഥക്കാണ് സമൂഹ വ്യാപനം എന്ന് പറയുന്നത്. 
അതിനേക്കാൾ ഭീകരമായ അവസ്ഥ എന്നത് നമ്മുടെ പൊതു സമൂഹത്തിന്റെ സമീപനമാണ്. സമൂഹം കൊറോണയെ മറന്നമട്ടാണ്. മുൻപ് രണ്ടോ മൂന്നോ കേസ്സുകൾ മാത്രം  ഉള്ളപ്പോൾ ഉണ്ടായിരുന്ന കരുതൽ ഇന്നില്ല എന്നത് പോയിട്ട് സമൂഹ്യ ദൂരം ഉൾപ്പെടെ ഉള്ള കാര്യത്തിൽ ആരും ശ്രദ്ധിക്കുന്നില്ല. സമരങ്ങളുടെ സുനാമിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർ തളർച്ചയിലേക്ക് പോയി കൊണ്ടിരിക്കുന്നു. സർക്കാരിന്റെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. നിപ്പ പോലെയല്ല കൊറോണ . നിപ്പ ഒരു ഔട്ട് ബ്രീക്ക് ആയിരുന്നു. വളരെ ലിമിറ്റെഡ് ആയി ഒരു പ്രദേശത്ത്  മാത്രം. അതിന്റെ വ്യാപനശേഷിയും തുലോം കുറവ്. എന്നാൽ കൊറോണ വളരുംതോറും പെരുകുന്ന വലിയ വ്യാപനശേഷി ഉള്ള വൈറസ് ആണ് . 
നമ്മൾ ചെന്നൈ, ബോംബെ, ദെൽഹി, ബാംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ സമാന മായ ആവസ്ഥയിലേക്ക് നീങ്ങുകയാണ്. തിരുപനന്തപുരം അതിന്റെ അടുത്താണ് . ആഗസ്റ്റ് ആദ്യവാരത്തിൽ സംസ്ഥാനം മുഴുവൻ ഈ അവസ്ഥയിലേക്ക് പോയേക്കാം. കേരളത്തിന്റെ മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷിയും ആളുകളിലെ പ്രതിരോധ ശേഷിയും ഒക്കെ ആയിരിക്കാം ഒരു പക്ഷേ ഇതുവരെ നമ്മുടെ മരണനിരക്ക് കൂടാതിരിക്കാൻ കാരണം. പക്ഷേ വരും ദിവസങ്ങളിലെ സ്ഥിതി വിഭിന്നമാകാം. നാപ്പതു ലക്ഷത്തിലധികം വരുന്ന നമ്മുടെ വൾനറബിൾ ഗ്രൂപ്പിൽ പ്പെടുന്ന ആളുകളെ പ്പറ്റി നാം വേവലാതിപ്പെടെണ്ടതുണ്ട്. ജീവിത ശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ എഴുപത് ശതമാനത്തിൽ അധികം. ഇക്കൂട്ടരെല്ലാം കൊറോണായുടെ നോട്ടപ്പുള്ളികളാണ്. 
പറഞ്ഞു വരുന്നത് നമ്മൾ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രതിസന്ധിയിലൂടെയാണ്  കടന്നുപോകന്നത് എന്നത് തന്നെ. പക്ഷേ നമ്മുടെ പൊതു സമൂഹം ഇത് പാടെ മറന്നു എന്നതും. 
നമ്മുടെ കയ്യിലുള്ള ആയുധം മാസ്ക്ക് , സമൂഹ അകലം, ഹാൻഡ് ഹൈജീൻ എന്നതൊക്ക തന്നെ. അത് കൃത്യമായി പാലിച്ചാൽ മതി. ആശുപത്രിയിലെ അനാവശ്യ സന്ദർശനം, കൂടുതലുള്ള ബൈസ്റ്റാൻഡർ മാരുടെ എണ്ണം ഇതൊക്കെ വലിയ പ്രശ്നങ്ങൾ ആണ് . 
ആരോഗ്യ പ്രവർത്തകരാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഓരോ ആരോഗ്യ സ്ഥാപന ങ്ങളും ഈ യുദ്ധത്തിൽ ഓരോ ബറ്റാലിയൻ ആയി പ്രവർത്തിക്കണം. ആ ബറ്റാലിയനെ നയിക്കുന്നവർ  ശ്രദ്ധിക്കേണ്ടത് തന്റെ ട്രൂപ്പിലെ ആരും ഈ യുദ്ധത്തിൽ വീണു പോകാതിരിയ്ക്കാനാണ്. ആരോഗ്യ മേഖലയിലെ ടീമിന്റെ ഉത്തരവാദിത്തം നാം വീഴരുത്‌. നമ്മെ ആശ്രയിക്കുന്നവരെ വീഴാൻ  സമ്മതിക്കരുത്. തളരാതെ പിടിച്ചു നിൽക്കേണ്ടതുണ്ട്. പലപ്പോഴും ഒറ്റയ്ക്ക് തന്നെ . കരുതിയിരിക്കുക.

Wednesday, July 8, 2020

കോവി ഡ് 19: സമൂഹ വ്യാപനം എന്ന സമസ്യ

സമൂഹവ്യാപനം എന്ന സമസ്യ.
CDC definition
കഴിഞ്ഞ ദിവസം ഞാൻ ഏഷ്യനെറ്റ് ന്യൂസിൽ (6/7/2020 ) കോവിഡിനെ സംബന്ധിച് ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ട്  സംസാരിക്കവേ സമൂഹ വ്യാപനo സംബന്ധിച് ബഹുമാനപ്പെട്ട മന്ത്രി സുനിൽ കുമാറുമായി പ്രകടമായ അഭിപ്രായ വ്യത്യസം ഉണ്ടായി. അദ്ദേഹത്തോട്  അതായത് സർക്കാരിനോട് സമൂഹ വ്യാപനത്തിന്ന് മെഷറബിൽ ആയ ഒരു നിർവ്വചനം വേണം എന്ന് പറഞ്ഞപ്പോൾ ആണ് ഈ അഭിപ്രായ വ്യത്യാസം ഉണ്ടായത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സംസ്ഥാന സർക്കർ തുടര്ന്നത് WHO മാർഗ്ഗരേഖകൾ ആണ് എന്നാണ്. വളരെ നല്ലത്. പക്ഷേ WHO ഇതിന് കൃത്യമായ ഒരു നിർവ്വചനം കൊടുത്തിട്ടില്ല. Icmr ന്റെ കാര്യവും അങ്ങിനെ തന്നെ. ആയത് കൊണ്ട് ഇത് ഉണ്ട് , വരുന്നു , എന്നൊക്കെ വലിയ . വിവാദമാണ്.
എന്റെ സുഹൃത്ത് Dr. രാജീവ് ജയദേവന്റെ ഒരു കുറിപ്പു ഇതിന്റെ കൂടെ ചേർക്കുന്നു. 
വൈറസ് വ്യാപനത്തെപ്പറ്റി ആശയക്കുഴപ്പം ഒഴിവാക്കണം. 
------------------------
'സമൂഹ വ്യാപനം', 'സമ്പർക്ക വ്യാപനം' എന്നിങ്ങനെയുള്ള സാങ്കേതിക പദപ്രയോഗങ്ങൾ ജനങ്ങളിൽ  ആശയക്കുഴപ്പം ഉണ്ടാക്കുന്നു. 

Community spread എന്നാൽ, "സ്രോതസ്സ്‌ കണ്ടെത്താനാകാത്ത കേസുകൾ ഉണ്ട്" എന്നാണ് നിർവചനം.  അതായത് contact tracing കൊണ്ടു മാത്രം കാര്യമില്ലാത്ത അവസ്ഥ. 

ഡൽഹിയിൽ കോവിഡ് സ്ഥിതീകരിച്ച  32,000 രോഗികളിൽ 50% പേർക്കും സ്രോതസ്സ്‌ കണ്ടെത്താനായില്ല എന്ന് ആരോഗ്യ മന്ത്രി. എന്നിട്ടും അവർ "community spread ഇല്ല "
എന്ന് പറയുന്നത് കേന്ദ്രം അനുമതി നൽകാത്തത് കൊണ്ടാണെന്ന് ഔദ്യോഗിക വിശദീകരണം. 

അമേരിക്കയിൽ അത്തരത്തിലുള്ള ആദ്യത്തെ കേസ് കണ്ടതോടെ February 26 -ന് community spread ഉണ്ടെന്ന് CDC അറിയിച്ചു. മാർച്ച് രണ്ടാം തീയതി ഓസ്‌ട്രേലിയയും അറിയിച്ചു. അന്ന് ആ രാജ്യത്ത് മൊത്തം 33 രോഗികൾ മാത്രമാണ് ഉണ്ടായിരുന്നത്. 

അതേ സമയം ഇന്ത്യയിൽ മൂന്നു ലക്ഷം രോഗികൾ ഉണ്ടായിട്ടും “community spread” ഇല്ല എന്നു വാശി പിടിക്കുന്നത് ശാസ്ത്രീയമായി അംഗീകരിക്കാൻ പറ്റുകയില്ല. 

"ആകാശത്തു നിന്നും വെള്ളത്തുള്ളികൾ ധാരാളമായി താഴേയ്ക്കു വീഴുന്നുണ്ട്, പക്ഷേ അതു മഴ ആണെന്നു പറയാൻ സാധിക്കുന്നില്ല" എന്നു പറയുന്നതു  പോലെയാണ് ശാസ്ത്രം ഇതിനെ കാണുന്നത്. 

“ഇന്ത്യയിൽ community സ്പ്രെഡ് ആയിട്ടില്ല” എന്ന് ഇനിയും അവകാശപ്പെടുന്നത് ജനങ്ങളിൽ ജാഗ്രത കുറയ്ക്കുകയും വ്യാപനം കൂട്ടുകയും ചെയ്യും. വൈറസിന്റെ കാര്യങ്ങൾ പറയുമ്പോഴുള്ള സത്യസന്ധത, ജനങ്ങൾക്ക് അധികൃതരിലുള്ള വിശ്വാസം, അവരുടെ സഹകരണം എന്നിവ വർധിപ്പിക്കുകയും ചെയ്യും. അത് രോഗത്തെ പിടിച്ചു നിർത്താൻ സഹായിക്കും. ആഗോള ഭീഷണിയായ ഒരു pandemic ആരുടെയും കുറ്റമായി കാണേണ്ടതില്ല. 

അതിനാൽ നമ്മുടെ രാജ്യത്ത് വൈറസ് അതിവേഗ വ്യാപനം നടത്തുന്നു എന്ന വിവരം ഉടൻ തന്നെ ജനങ്ങളെ വ്യക്തതയോടെ അറിയിക്കുകയും അതിജീവനം നടത്തുന്നതോടൊപ്പം social distancing കർശനമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുകയും വേണം. 

സമാനമായ ഒരു കാര്യം ഓർത്തുപോവുന്നു. അനേക  രാജ്യങ്ങളിൽ അതിവേഗം പടർന്നു പിടിച്ച Covid19 ഒരു Pandemic ആണെന്ന് ലോകത്തെല്ലാവർക്കും തന്നെ മനസ്സിലായിട്ടും W.H.O അല്ല, ഇല്ല, ആയിട്ടില്ല, കുറച്ചു കൂടി നോക്കട്ടെ, ആവാൻ വഴിയില്ല, സമയമായിട്ടില്ല എന്നൊക്കെ മുട്ടാപ്പോക്കു പറഞ്ഞത് ആരും മറക്കാനിടയില്ല. 

ഒടുവിൽ അവർ സമ്മതിച്ചപ്പോഴേയ്ക്കും  വിലപ്പെട്ട സമയം - അനേകം ആഴ്ചകൾ- കടന്നു പോയിരുന്നു. 

മാർച്ച് 11 ന് W.H.O യുടെ ‘Pandemic പ്രഖ്യാപനം’ ഉണ്ടായപ്പോഴേക്കും 125 രാജ്യങ്ങളിൽ ഒന്നേകാൽ ലക്ഷം രോഗികളും 4297 മരണങ്ങളും നടന്നു കഴിഞ്ഞിരുന്നു. 

ഇങ്ങനെ വച്ചു നീട്ടുന്നതിനു പകരം അവർ സുതാര്യമായി കാര്യങ്ങൾ ആദ്യമേ പറഞ്ഞെങ്കിൽ, വൈറസിനെ തുടക്കത്തിൽ നിസ്സാരമായെടുത്ത അനേകം രാഷ്ട്രങ്ങൾ കൂടുതൽ ശ്രദ്ധിക്കുമായിരുന്നു; പ്രത്യേകിച്ചും ഏറ്റവും നിർണായകമായ ആദ്യഘട്ടത്തിൽ. മരണങ്ങൾ കുറയുമായിരുന്നു. നമ്മളും WHO-യുടെ ആ പഴയ വഴിക്കാണോ  പോകുന്നത് എന്നു തോന്നിപ്പോവുന്നു. 

ഡോ. രാജീവ് ജയദേവൻ 
13.6.20

PS. അഭിപ്രായം തികച്ചും വ്യക്തിപരം, ജനക്ഷേമം മുൻനിർത്തിയുള്ളത്.

Monday, July 6, 2020

ഇമ്മിണി ബല്ല്യ ശസ്ത്രക്രിയ

ബേപ്പൂർ സുൽത്താനെ കുറിച്ചുള്ള സാഹിത്യേതര ഓർമ്മകൾ. ഒരു ഭിഷഗ്വരനേത്രങ്ങളിലൂടെ. സുൽത്താനെ ഞാൻ പലതവണ മെഡിക്കൽകോളേജിൽ കണ്ടിട്ടുണ്ട്. പ്രധാനമായും പുനലൂർ രാജനെ (ഫോട്ടോഗ്രാഫർ) കാണാനാണ് അദ്ദേഹം അവിടെ വരാറ്. കോളേജിന്റെ പോർട്ടിക്കോയിൽ ഉള്ള തിണ്ണയിൽ സുൽത്തൻ ഒരുപ്രത്യേക രീതിയിൽ ആണ് ഇരിക്കുക. കാലുകൾ ഒരു വശത്തേക്കും പിറകോട്ടും ആയി മടക്കി കുറച്ച് മുൻപോട്ട് കുനിഞ്ഞ് ഒരു കൈ നിലത്ത് കുത്തി ശരീരത്തിന്റെ ബാലൻസ് ഉറപ്പ് വരുത്തി കണ്ടാൽ ഒരു സുജായിയെ കണക്കെ ഒരു ഇരുപ്പ്. മറ്റേകയ്യിൽ പലപ്പോഴും എരിയുന്ന ബീഡിയും . ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ കഴുത്തിലെ ഞെരമ്പുകൾ എണീറ്റ് നിൽക്കും. പേശികൾ വലിഞ്ഞു മുറുകും. ശ്വാസം പുറത്തേക്ക് വിടുമ്പോൾ ചുണ്ടുകൾ പതിയെ തുറന്ന്  പാതി അടഞ്ഞ ചുണ്ടുകൾക്കിടയിലൂടെ സാവധാനം ദീർഘമായ നിശ്വാസം. പിന്നീടാണ് ഈ ഇരിപ്പിന്റെ ശാസ്ത്രീയത മനസ്സിലായത്. സുൽത്താൽ ഒരു സി. ഒ. പി. ഡി രോഗിയായിരുന്നു. ചെറുതൊന്നുമല്ല. ഇമ്മിണി വല്ല്യേ സി.ഒ .പി. ഡി രോഗി. അത് വളരെ വ്യക്തമായി തിരിഞ്ഞത് തൊണ്ണൂറിയഞ്ചിൽ ഞാൻ നാഷണൽ ഹോസ്പിറ്റലിൽ അനസ്തേഷ്യയിൽ ജോലി ചെയ്യുമ്പോഴാണ്. അക്കാലത്ത് സുൽത്താന് ഇമ്മിണി വല്ല്യേ ഒരു പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ഉണ്ടായി. പ്രൊഫസർ റോയ്ചാലിയാണ് അത് ഓപ്പേറേറ്റ് ചെയ്യുന്നത്. സുൽത്താന് അനസ്റ്റേഷ്യകൊടുക്കേണ്ട ചുമതല എനിക്ക് കിട്ടി. വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു അത്. മുഴുവൻ ബോധം കെടുത്തുന്ന ജനറൽ അനസ്തേഷ്യ സുൽത്താന് തീർത്തും കൊടുക്കാൻ കഴിയുമായിരുന്നില്ല. നട്ടല്ലെൽ മരുന്ന്കുത്തിവെച്ച് കൊടുക്കുന്ന സ്പൈനൽ അനസ്തേഷ്യ ആണ് കൊടുത്തത്. സാധാരണ ചെരിച്ചു കിടത്തിയോ ഇരുത്തിയോ ഒക്കെ ആണ് ഇത് ചെയ്യുന്നത്.  പക്ഷേ സുൽത്താന് ഈ രീതിയിൽ ഒന്നും ഇരിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ നേരത്തേ പറഞ്ഞ സുൽത്താന്റെ സ്വതസിദ്ധമായ ഇരുപ്പിൽ തന്നെ സ്പൈനൽ അനസ്തേഷ്യ കൊടുക്കേണ്ടി വന്നു. അതിനേക്കാൾ വലിയ പ്രശ്നം സർജറിയിലാണ് ഉണ്ടായത്. പ്രോസ്റ്റേസ്റ്റ് സർജറിക്ക്  ലിത്തോട്ടമി എന്നുപറയുന്ന കാലുകൾ രണ്ടും ഉയർത്തി വെച്ച്  മലർന്നു കിടക്കുന്ന പൊസിഷൻ ആണ് വേണ്ടത്. സുൽത്താനുണ്ടോ കിടക്കാൻ കഴിയുന്നു? അവസാനം ഏതാണ്ട്മുഴുവനായും ഇരിക്കുന്ന പൊസിഷനിൽ തന്നെ പ്രെഫസർ  റോയി ചാലി ടി.യു. ആർ. പി സാങ്കേതിക വിദ്യയിലൂടെ സുൽത്താന്റെ പ്രോസ്റ്റേറ്റ് ഗ്രൻഥി ചുരണ്ടിയെടുത്തു. ജീവിതത്തിൽ ആദ്യത്തേതും അവസാനത്തേതുമായിരുന്നു ഈ സങ്കീർണ്ണത നിറഞ്ഞ സ്പെഷൽ  TURP. മൂത്രശയ രോഗങ്ങളുടെ സുൽത്താനായ റോയ്ചാലി സാറിന് മാത്രമേ ഈ പ്രത്യേക പൊസിഷനിൽ അക്കാലത്ത് ഇങ്ങിനെ ഒരു ശസ്ത്രക്രിയ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഒരുഇമ്മിണി വല്ല്യേ ശസ്ത്രക്രിയ.

Sunday, July 5, 2020

Soofiyum Sujathayum

ഹോം തിയ്യേറ്റർ ദൃശ്യ വിസ്മയം . 

സൂഫിയും സുജാതയും ഡേ വണ്ണിൽ തന്നെ കണ്ടു. ഒരു വശ്യസുന്ദരമായ ചലചിത്രാനുഭവം. ഒരു റിലീസ് സിനിമ വീട്ടിലെ തിയ്യേറ്ററിൽ ഇരുന്ന് തന്നെ കാണാൻ അവസരമുണ്ടാക്കിയ വിജയ് ബാബു , ആമസോൺ കൂട്ടത്തിൽ നമ്മുക്ക് ഒരു പാട് തിരിച്ചറിവുകൾ തന്നു കൊണ്ടിരിക്കുന്ന സാക്ഷാൽ കൊവിഡ് . എല്ലാം ഈ അവസരത്തിൽ പ്രസക്തമാണ്. ഇതു് സുജാതയുടെ സിനിമയാണ്. പിന്നെ സൂഫിയുടേയും . അതിഥി റാവുവിന്റെ സൂഷ്മാഭിനയത്തിലൂടെ വിരിയുന്ന മനോഹരമായ ഒരു പ്രണയ കഥ . അതിനെ കഥാ പൂർണ്ണമാക്കാൻ അനിവാര്യമായ ജീവിക്കുന്ന കഥാപാത്രങ്ങളും . മണി കണ്ഠൻ പട്ടാമ്പി , സിദ്ധിക്ക്  എല്ലാവരും അത് ഗംഭീരമായിരിക്കുന്നു. ഇസ്ലാമിക പശ്ചാത്തലത്തിൽ അതിന്റെ എല്ലാ മനോഹാരിതയും ചേർത്ത് വെച്ച് ഒരു " അൺ കണ്ടീഷൻഡ് " ലവ് ആണ് സുജാതയുടേത്. സൂഫി യുടേതും . എം. ജയചന്ദ്രന്റെ സംഗീതo  ചിത്രത്തെ കൂടുതൽ പ്രണയാർദ്രമാക്കുന്നു. ബാങ്കുവിളിയിലെ സംഗീത സാമീപ്യം, അതിലെ കലാപരത, താളം , ലയം അതിനൊത്ത നൃത്ത സാധ്യതതകൾ , അങ്ങിനെ ഒരു പാട് വിശേഷങ്ങൾ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. മതത്തിനതീതമായ പ്രണയ വികാരം കബറിലോളം നീളുന്ന നിശബ്ദ ശബ്ദങ്ങളായി നമ്മളിലെത്തുന്നു സുജാതയിലൂടെ . കൊറോണാ കാലത്ത് വീട്ടിലിരുന്നു കാണാൻ ഒരു ദൃശ്യ വിരുന്ന് .

Saturday, July 4, 2020

ER and reality (Dr Kamal)

Kamal Dev wrote 
ED യും ഞാനും തമ്മിൽ. 

മലയാളം തന്നെ അക്ഷരം തെറ്റാതെ അറിയാത്ത പ്രായത്തിൽ ഇറങ്ങിത്തുടങ്ങിയ ഹാരിപോർട്ടർ ഇത്രയും കാലത്തിനു ശേഷം ഒരുളിപ്പുമില്ലാതെ ആദ്യ വായന നടത്തുന്ന സമയം. അങ്ങ് ദൂരെ ഒരു സൈറൺ മുഴക്കം. അത് അടുത്ത് വന്നു കൊണ്ടേ ഇരുന്നു. ഞാൻ പുസ്തകമടച്ചു. നിമിഷങ്ങൾക്കുള്ളിൽ EMS സ്റ്റാഫ്‌ ഹൃദയ സ്തംഭനം വന്ന ഒരാളെ ED(emergency medicine department)യിലേക്ക് കൊണ്ടുവന്നു. ബന്ധുക്കളുടെ കണ്ണുകൾ പ്രതീക്ഷ വെടിഞ്ഞു കണ്ണുനീരിലേക്ക് പരിവർത്തിച്ചു തുടങ്ങിയിരുന്നു. കൂടെ വന്ന അയൽക്കാർ 
"ആ വാർത്തയ്ക്കായി " കാത്തു നില്കുന്നു. ED ഡോക്ടർ, നഴ്സുമാർ പിന്നെ EMS സ്റ്റാഫ്‌ അടങ്ങുന്ന ഒരു ടീമിന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ആ മധ്യവയസ്കന്റെ ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങി. ബന്ധുക്കളുടെ മനസ്സ് ഈ ഒരവസ്ഥയിൽ കലുഷിതമായിരിക്കും എന്ന് പറയേണ്ടതില്ലലോ. ഞങ്ങളുടെ ശബ്ദം പോലും ആ കാതുകളിൽ പതിഞ്ഞോ എന്നെനിക്ക് സംശയമാണ്. ഒടുവിൽ രോഗിയെ intubate ചെയ്ത് ICU ലേക്ക് മാറ്റി. ആഴ്ചകൾക്കു ശേഷം ഞാൻ പ്രസ്തുത പുസ്തകത്തിന്റെ അവസാന ഭാഗങ്ങളിൽ ഇംഗ്ലീഷുമായി മൽപ്പിടുത്തം നടത്തുന്ന സമയം. എന്റെ ഡിപ്പാർട്മെന്റിലൂടെ ആ മധ്യവയസ്‌കൻ ഒരു വീൽചെയറിൽ പുറത്തേക് പോകുന്നത് കണ്ടു. സന്തോഷം അടക്കാനാവാതെ ഞാൻ അദ്ദേഹത്തോട് പുഞ്ചിരിച്ചു. ഒരു അപരിചിതനോടുള്ള മന്ദഹാസമായിരുന്നു എനിക്ക് തിരിച്ചു കിട്ടിയത്. 
അതങ്ങനെയാണ് !! ആ മനുഷ്യൻ ഒരുപാട് പേരോട് നന്ദി പറഞ്ഞു കാണും. താൻ കണ്ണ് തുറക്കുമ്പോൾ മുന്നിലുണ്ടായ ഡോക്ടറോട്, നഴ്സുമാരോട്, അദ്ദേഹത്തെ പരിചരിച്ച സ്റ്റാഫ്‌മാരോട്. എന്നാൽ ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ അയാളുടെ ഓർമകളിൽ പോലും ഇല്ല. ഇപ്പോൾ അയാൾ കടന്നു പോയ ഞങ്ങളുടെ ഡിപ്പാർട്മെന്റ് അയാൾ ഇതുവരെ കണ്ടിട്ടില്ലാത്ത തികച്ചും അന്യമായ ഒരു സ്ഥലം മാത്രമാണ്. ആഴ്ചകൾക്കു മുൻപ് അയാൾ ബോധമറ്റ് ഇവിടേക്ക് വന്നതും ഞങ്ങൾ എല്ലാവരും കഷ്ടപ്പെട്ട് അയാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതും ഒന്നും ഇന്ന് അദ്ദേഹത്തിന്റെ ബോധമണ്ഡലത്തിലില്ല.

ED സ്റ്റാഫ്‌ ഒരു ചെറു പുഞ്ചിരിയോടെ അയാളെ യാത്രയാക്കി. എമർജൻസി മെഡിസിൻ അല്ലാതെ മറ്റൊരു ഡിപ്പാർട്മെന്റിനും അന്നയാളുടെ ജീവൻ രക്ഷിക്കാൻ പറ്റില്ലായിരുന്നു. ചുവരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റൂ എന്നത് നാം മറക്കരുത്. 
"അടി ചെണ്ടക്കും പണം മാരാർക്കും ലേ? " അതാണ് പ്രയോഗം. പക്ഷെ എന്ത് ചെയ്യാൻ, ED യിലെ എന്റെ ഗുരുനാഥരും, സഹപാഠികളും പിന്നെ ഈ പുസ്തകവും എന്നെ വല്ലാതെ മാറ്റിയിരിക്കുന്നു, എന്റെ ചിന്തകളെയും. അയാൾ സത്യത്തിൽ ഞങ്ങൾക്ക് വേണ്ടിയും ഒരു നന്ദി മാറ്റിവെച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി പറഞ്ഞതിന് ശേഷം അയാൾ ഇത് വരെ കാണാത്ത, ഉണ്ടോ ഇല്ലയോ എന്ന് അയാൾക്കു പോലും ഉറപ്പില്ലാത്ത ഒരു ശക്തിയെ സ്മരിച്ചിരുന്നു, നിറഞ്ഞ മനസ്സോടെ! ആ നന്ദിയുടെ ഓഹരി പറ്റുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് എന്ന് ഈ ED കാർ എന്നെ എപ്പോഴേ പഠിപ്പിച്ചിരിക്കുന്നു . പിന്നെ ഈ പുസ്തകം, "ഒരു അമാനുഷികന്റെ ഏറ്റവും വലിയ അമാനുഷികത അവൻ അദൃശ്യനാകുന്നതിലാണ് "എന്ന് ഈ വൃത്തികെട്ട പുസ്തകവും എനിക്ക് ഇതിനോടകം പറഞ്ഞു തന്നിരുന്നു. അത് കൊണ്ട് മേല്പറഞ്ഞ അടികൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാർ എന്ന പ്രയോഗം ഞാൻ പിൻ‌വലിക്കുന്നു. 
എങ്കിലും ഒരു അപരിചിതനോടെന്ന പോലത്തെ ആ ചിരി എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഞങ്ങളുടെ മുഖം അയാളുടെ ഓർമകളിലെ ഇരുട്ടിലെവിടെയോ മറഞ്ഞുപോയോ എന്നൊരു വെമ്പൽ ! എന്നാൽ ആ വിഷമവും ഈ പുസ്തകത്തിലെ അവസാന വരികൾ വായിച്ചപ്പോൾ ഇല്ലാതായി. ഇത്രയും കാലം പോർട്ടറിന്റെ രക്ഷകനായിരുന്നത് Snape ആയിരുന്നു പോലും. ആരും അറിയാതെ, ഒരു നന്ദിവാക്കു പോലും കേൾക്കാതെ, ഒരു ചിരി പോലും തിരിച്ചു കിട്ടാതെ !! Snape നെ പറ്റി അതിൽ ആരോ ഇങ്ങനെ എഴുതി ചേർത്തിരിക്കുന്നു. 
"Sometimes Heroes can hide in the most unlikely of places"..
Yes, Sometimes we do... 

Kamaldev
ശുഭം.

Monday, June 22, 2020

International Yoga Day ( Yoga at Home) : Padma matsyasana



Benefits of Padma Matsyasana / Fish In Lotus Pose

Relieves stress, anxiety, depression and fatigue.
Improves your lung capacity.
Stretches your neck, chest, lungs, abdomen, knees and ankles.
Massages your abdominal organs.
Stretches and strengthens your back muscles.
Stimulates your spine.
Activates your Chakras / energy points.
Increases blood flow to your head.
Recommended for people with Asthma, Thyroid and Anxiety

https://365dayspact.wordpress.com/2017/03/28/padma-matsyasana-fish-in-lotus-pose-thoughts-emotions/

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran This weekend turned out to be a cinematic feast! Two movies left a deep impr...