Unsafe and unauthorised ambulance operations leading to many deaths
ആംബുലൻസ് ഒരു ജീവൻരക്ഷ വാഹനമായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ , സർക്കാർ ഒരു പാട് ആനുകൂല്യങ്ങൾ റോഡ് ടാക്സിലും റോഡ് നിയമങ്ങളിലും ഈ വിഭാഗങ്ങളിൽ പ്പെട്ട വാഹനങ്ങൾക്ക് കൊടുക്കുന്നുണ്ട്. എന്നാൽ ഈ ആനുകൂല്യങ്ങൾ അനുഭവിക്കുമ്പോൾ തന്നെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർ , അതിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യ ബോധത്തിൽ നിന്ന് വ്യതിചലിക്കുന്നതുകൊണ്ടും , കൽപിച്ചു കിട്ടിയ അധികാധികാരങ്ങളെ ദുരുപയോഗം ചെയ്യുന്നതു കൊണ്ടും , പാലിക്കപ്പെടേണ്ട സുരക്ഷ സംവിധാനങ്ങളെ നോക്കുകുത്തികളാക്കുന്നതുകൊണ്ടും , ഇന്ത്യൻ ആബുലൻസുകൾ പലപ്പോഴും മരണ വാഹനങ്ങൾ ആയി മാറുന്ന ദുരവസ്ഥ നിലനിൽക്കുന്നു. മനുഷ്യ, സ്വർണ്ണ, കുഴൽപ്പണ , മയക്കു മരുന്നു കടത്തു ഉൾപ്പെടെയുള്ള സാമൂഹ്യ ദേശ ദ്രോഹ പരിപാടികൾക്ക് ഈ ജീവൻ രക്ഷാ വാഹനത്തെ തൽപര കക്ഷികൾ ഇഷ്ടനുസരണം ഉപയോഗിക്കുകയും , അത് നിയന്ത്രിക്കാൻ ചുമതലപ്പെട്ടവർ സൗകര്യപൂർവ്വം കണ്ണടയ്ക്കുകയും ചെയ്യുന്നതു കൊണ്ട് ആബുലൻസുകൾ ഉൾപ്പെട്ട റോഡപകടങ്ങളിൽ മാത്രം പതിനഞ്ചിൽ അധികം പേർ കേരളത്തിൽ മാത്രം കഴിഞ്ഞ നാലു വർഷങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. (ഓർമ്മയിൽ നിന്ന് ഉള്ള കണക്ക്). അതു കൂടാതെ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ആബുലൻസ് ഓപ്പറേറ്റർമാർ ഉൾപ്പെട്ട അടിപിടികളിൽ നാലുപേർ മരണപ്പെട്ടിട്ടുണ്ട് ഇവിടെ. അനന്തപുരിയിലും കണ്ണൂരിലും ഒക്കെ ആയിട്ട്. ഇത് പ്രത്യക്ഷത്തിൽ വാർത്താ മാധ്യമങ്ങളിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളത്. അല്ലാത്തത് എത്രയോ അധികം. കോവിഡ് കാലത്ത് കോവിസ് രോഗിയെ മാനഭംഗപ്പെടുത്താൻ ഉപയോഗിച്ചതും ആംബുലൻസ് തന്നെ. ഇതൊക്കെ പറയുമ്പോഴും ജീവൻ പണയപ്പെടുത്തിയും ആത്മാർത്ഥമായി ആതുര സേവനത്തിൽ ഏർപ്പെട്ട് ഒട്ടനവധി ജീവൻ രക്ഷയ്ക്ക് കാരണമാകുന്ന യഥാർത്ഥ ആംബുലൻസ് പ്രവർത്തകരെ മറക്കുന്നില്ല. അവരുടെ പ്രവർത്തനങ്ങൾ പോലും ഈ മേഖലയിലെ കള്ളനാണയങ്ങൾ കാരണം തെറ്റി ധരിക്കപ്പെടുന്നു എന്ന് മാത്രം.
Comments