മരണ കാരണം ഹൃദയ സ്തംഭനം എന്ന വലിയ തെറ്റി ധാരണ
ഈ അടുത്ത കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ കേട്ട ഒന്നാണ് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു അഥവാ കോസ് ഓഫ് ഡെത്ത് കാർഡിയാക് അറസ്റ്റ് എന്നത്. പ്രത്യേകിച്ച് ഇപ്പോൾ കോവിഡ് മരണ കണക്കുകൾ എല്ലാം വിവാദമാകുന്ന സാഹചര്യത്തിൽ. ഇവിടെ എല്ലാ മെഡിക്കൽ റെക്കാർഡുകളിലും മരണകാരണം കാർഡിയാക് അറസ്റ്റ് ആണ് എന്ന രേഖപ്പെടുത്തലാണ് പ്രശ്നമാകുന്നത്. അതല്ലെങ്കിൽ ഈ വിഷയത്തിൽ ഉള്ള അവ്യക്തതയോ ധാരണാ പിശകോ ഒക്കെ ആവാം കാരണങ്ങൾ.
ഏതൊരു ജീവിയും ജൻമമെടുത്താൽ, ഗർഭപാത്രത്തിൽ നിന്നു തന്നെ ഹൃദയമിടിപ്പ് ആരംഭിക്കും. ഇതാണ് ജീവൻ്റെ അടിസ്ഥാന ശില. ഈ ഹൃദയമിടിപ്പ് പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയിൽ നാം മരിച്ചു എന്ന പറയാം . ഹൃദയത്തിൻ്റെ ഈ മിടിപ്പിലൂടെ യാണ് ശരീര കലകളിലേക്കും കോശങ്ങളിലേക്കും ഉള്ള പ്രാണവായു സഞ്ചാരം സാധ്യമാകുന്നത്. ഹൃദയത്തിൻ്റെ താളാഗതമായ മിടിപ്പിന് ഭ്രംശം വരുന്ന, ഹൃദയത്തിൻ്റെ ഭ്രാന്തമായ താള വ്യതിയാന ങ്ങളിൽ ഒന്നായ വെൻട്രിക്കുലാർ ഫിബ്രില്ലേഷൻ ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. 90 ശതമാനം ആളുകളിലും ഇതാണ് കാർഡിയാക് അറസ്റ്റിന് കാരണം. ഹൃദയത്തിൻ്റെ മാരക താള വ്യതിയാനങ്ങളായ പൾസ് ഇല്ലാത്ത വെൻട്രിക്കുലാർ ടക്കികാർഡിയ (VT )പൾസില്ലാത്ത ഇലക്ട്രിക്കൾ ആക്ടിവിറ്റി (PEA) , ഹൃദയത്തിൻ്റെ സമ്പൂർണ്ണ നിശ്ചലാവസ്ഥ ആയ എസിസ്റ്റോലി (asy stole) എന്നിവയും ഹൃദയസ്തംഭനത്തിൻ്റെ അവസ്ഥന്തരങ്ങൾ ആണ്. ഒരാൾ കാർഡിയാക് അറസ്റ്റിൽ ആയ നിമിഷം മുതൽ അഞ്ച് മുതൽ പത്ത് മിനുറ്റ് നേരത്തേക്ക് കൂടി ജീവൻ്റെ സാന്നിധ്യം ശരീരത്തിൽ ഉണ്ടായേക്കാം. ഈ പത്ത് മിനുറ്റാണ് സി.പി. ആർ വിൻഡോ. ഈ സമയത്ത് ജീവൻ തിരിച്ചു പിടിക്കാൻ കഴിഞ്ഞാൽ അയാൾക്ക് ഹൃദയമിടിപ്പ് തിരിച്ചു കിട്ടുന്നതായിരിക്കും.
ഇവിടെ ഞാൻ പറയാനാഗ്രഹിക്കുന്ന കാര്യം മരണത്തിലേക്ക് കയറിപ്പോകുന്ന ഏതൊരാളും തൻ്റെ ജീവിതത്തിൻ്റെ അവസാന നിമിഷങ്ങളിൽ കടന്ന് പോകുന്ന ഒരു പൊതു വഴിയാണ് കാർഡിയാക് അറസ്റ്റ്. കാർഡിയാക് അറസ്റ്റിലൂടെ അല്ലാതെ ഒരാൾക്ക് മരണത്തിൻ്റെ വാതിൽ തുറക്കൽ സാധ്യമല്ല. മരിക്കുന്ന എല്ലാവരും ഹൃദയ സ്തംഭനം എന്ന അവസ്ഥാ വിശേഷത്തിൽ എത്തുകയും ഹൃദയ താളം വീണ്ടെടുക്കുന്ന പ്രക്രിയയിൽ പരാജയപ്പെടുമ്പോൾ മരണപ്പെട്ടതായി രേഖപ്പെടുത്തുകയും ചെയ്യുന്നു.
അപ്പോൾ യഥാർത്ഥ മരണകാരണം എന്ന് പറയുന്നത് കാർഡിയാക് അറസ്റ്റ് അല്ല. അത് ഒരു പൊതു വഴി മാത്രമാണ്. മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ പലതാവാം. ഉദാഹരണത്തിന് ഹൃദയഘാതം , റോഡപകടങ്ങൾ, വിഷം തീണ്ടുന്നത്, അർബുദം, രക്തത്തിലെ മൂലകങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, തൊണ്ടയിൽ കുടുങ്ങിയ അന്യ പദാർത്ഥങ്ങൾ, കോവിഡും മററ് അണു ബാധകളും മരക വിഷങ്ങളും ചില മരുന്നുകളുടെ ആധിക്യവും ജൻമനാ ഉണ്ടാകുന്ന വൈകല്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ, വൃക്കരോഗം, രക്തകുഴലുകളിൽ രക്തം കട്ടപിടിക്കുന്നത്, അമിത രക്ത സ്രാവം, അനസ്തേഷ്യ അപകടങ്ങൾ തുടങ്ങി അനവധി കാരണങ്ങൾ ഉണ്ട് ഒരാളെ മരണത്തിലേക്ക് തള്ളി വിടാൻ. ഇത് എന്താണ് എന്ന് നിർണ്ണയിക്കാൻ ഒരു ഡോക്ടർക്ക് ചിലപ്പോൾ വിദഗ്ത ഡോക്ടർ മാരുടെ പാനലിന് മാത്രമേ കഴികയുള്ളൂ. ചില സന്ദർഭങ്ങളിൽ ഈ പാനലിനും മരണകാരണo നിർണ്ണയിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാം. ഇത്തരം സന്ദർഭങ്ങളിൽ മൃതശരീരം മരണാനന്തര പരിശോധന ആയ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കേണ്ടതുണ്ട്.
No comments:
Post a Comment