Wednesday, April 10, 2024

മാറുന്ന ചെറുകര , ഓർമ്മയിലെ ചെറുകര ...



                        മരമൊഴിഞ്ഞ ചെറുകര 


ഏറ്റവും ഭംഗിയുള്ള ചെറിയ റയിൽവേ സ്റ്റേഷനുകളിൽ ഒന്നായിരുന്നു ചെറുകര . നൂറ്റാണ്ടിൻറെ പഴക്കം. കൃഷ്ണഗുഡിയിലെ പ്രണയ കഥ പറഞ്ഞ അങ്ങാടിപ്പുറം റയിൽവേ സ്റ്റേഷന്റെ അത്രതന്നെയോ അതിനേക്കാൾ മനോഹരമായിരുന്നു ചെറുകരയും. എന്നെ പ്പോലുള്ളവർക്ക് ശ്വാസവും ആശ്വാസവും. കടന്നു പോയ ബാല്യകാല സ്മരണകളിലും വിടാതെ പിൻതുടർന്ന ഗൃഹാതുരത്വത്തിലും അനേകം തവണ കണ്ട പുലർകാലസ്വപ്നങ്ങളിലും നിറഞ്ഞു നിന്നിരുന്നു ഈ റയിൽവേ സ്റ്റേഷൻ. ശതവർഷം തികഞ്ഞ ഞങ്ങളുടെ മുത്തശ്ചനോളം പ്രായമുണ്ടായിരുന്ന ആറേഴ് ആൽമരങ്ങൾ ഈവിടത്തെ തണലും കൂളിരുമായിരുന്നു. ആയിരമായിരം കിളികൾക്ക്  കൂടും കൂട്ടുമായിരുന്നു. ഏതു വേനലിലും കൂടയായും മഞ്ഞിറക്കുന്ന കാലത്തെ ആകാശത്തെയും ഭൂമിയേയും കോടക്കാറിൽ കോർക്കുന്ന സ്നേഹക്കാഴ്ചയായും ഈ ആൽ മരങ്ങൾ ഉണ്ടായിരുന്നു. ആയിരം പ്രണയജോഡികൾക്ക് ആത്മഹർഷങ്ങളായും പെയ്തിറങ്ങിയ മഴ നിലാവിന്റെ കുളിർക്കണമായും ചെറുകരയുടെ നൻമയുടെ ശേഷിപ്പായും ചെറുകരക്കാരുടെ ഹൃദയത്തിൻറെ വലിപ്പത്തോളവും ഈ മരങ്ങൾ തലയൂർത്തി നിന്നിരുന്നു. 
കഴിഞ്ഞ ദിവസം ഒരു സായാഹ്ന സഞ്ചാരത്തിൽ വെറുതേ ഇതുവഴി നടന്നു. 
മുറിച്ചു മാറ്റപ്പെട്ട ആറേഴ് മഹാവൃക്ഷങ്ങളുടെ ശേഷിപ്പുകൾ കണ്ടപ്പോൾ ഒരു വല്ലാത്ത നിറ്റൽ . ഇടനെഞ്ചിലൊരു വേവൽ . ഒരുപാട് ഗതകാല സ്മരണകൾക്ക് കാരണമായ അത്രമേൽ മണ്ണിനോടും മനസ്സിനോടും നിഴലും നിലവും പോലെ അലിഞ്ഞു ചേർന്നതല്ലേ .........
 മുറിച്ചു മാറ്റിയതിന്റെ  ബാക്കി മൃതമായ മരത്തിന്റെ ശവമടക്കിന്നയീട്ടുള്ള കാത്തുകിടപ്പ് 
പിന്നെയും മണ്ണാടിയാത്ത ഓർമ്മ പോലെ  ഒരു മരക്കുറ്റി 

റയിൽവേയുടെ സ്റ്റേഷൻ, അവരുടെ വൃക്ഷങ്ങൾ, ഇതിൽ നമ്മുടെ കാലഹരണ പെട്ട വികാരങ്ങൾക്കും  വിഷാദങ്ങൾക്കും എന്ത് കാര്യം . എന്നാലും വെറുതെ ഒരു നെടുവീർപ്പ് . അത്ര മാത്രം .
ഇലക്ട്രിക് ലൈനിന്ന് തടസ്സമായതുകൊണ്ടാണോ എന്തോ എല്ലാം മുറച്ചുമാറ്റപ്പെട്ടിക്കുന്നു. 
അല്ലെങ്കിലും എല്ലാം മുറിച്ചുമാറ്റപ്പെടാനുള്ളതല്ലേ.. ഇന്നല്ലെങ്കിൽ നാളെ.
                                                        എലെക്ട്രിഫിക്കേഷന്  ശേഷം 
    മാറ്റമില്ലാതെ ചെറുകര റെയിൽവേ സ്റ്റേഷൻ 
ഇതു വഴി കടന്നു പോകുന്ന വണ്ടികൾ 
പഴയ ചെറുകര , ചില ദൃശ്യങ്ങൾ
                                                                               ശിശിരം 
                                                                            ഗ്രീഷ്മം 
                                                                          ഇടവപ്പാതി 
                                                                            വസന്തം 

നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി

ഓർമ്മയിലെ ചെറുകര ...
ഓരോ ഋതുക്കളിലും 
ഓരോരോ ഭാവമായ്  
ഒരേ വികാരമായ്  .....
ഒരു കവിതയായി  
കഥയായി  .. 
നിഴലായി 
നിലാവായി 
മഴയായി 
മഞ്ഞായ് 
വേനലായി 
വിയർപ്പായി 
സ്നേഹമായി  
പ്രണയമായി
പ്രാണനായി  
ആത്മഹർഷമായ് 
പിന്നെ 
ഒരു പിൻവിളിയായി 
ഓർമ്മപോലെന്നും  
ഓർമ്മയിലെന്നും 
എന്റെ ഈ ഗ്രാമം ( വേണു പി പി )

(11-04-2024)





1 comment:

salafi cherushola said...

നമ്മൾ ഓർക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഓരോന്നായി ഭുമിയിൽ നിന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നു

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran This weekend turned out to be a cinematic feast! Two movies left a deep impr...